റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. റോഡിന്റെ അറ്റകുറ്റപ്പണികളും പരിപാലനവും ഉറപ്പാക്കേണ്ട പരിപാലന കാലയളവിൽ തന്നെയാണ് ഈ അവസ്ഥയെന്നത് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കരാറുകാരന്റെ ഗുരുതരമായ വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഓടകളുടെ സ്ലാബുകൾ പൂർണ്ണമായും മൂടിയ നിലയിലാണ് ഇപ്പോൾ കാടുകൾ വളർന്നു പന്തലിച്ചിരിക്കുന്നത്. നടപ്പാതയും കടന്ന് പ്രധാന റോഡിന്റെ ടാറിങ് ഭാഗത്തേക്ക് വരെ കാടുകൾ പടർന്നു കയറിയിട്ടുണ്ട്. ഇതുമൂലം കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഓടകൾ മൂടിക്കിടക്കുന്നതിനാൽ വിഷപ്പാമ്പുകളുടെ ശല്യവും ഈ ഭാഗങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ വശങ്ങൾ വൃത്തിയാക്കണമെന്ന വ്യവസ്ഥ കരാറിലുണ്ടായിട്ടും അധികൃതർ ഇത് വക വെക്കുന്നില്ലെന്നാണ് ആക്ഷേപം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച പാതയുടെ വശങ്ങൾ കാടുമൂടി നശിക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിപാലന കാലാവധി തീരുന്നതിന് മുൻപ് തന്നെ റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ അടിയന്തിരമായി വെട്ടിമാറ്റി യാത്രാസൗകര്യം സുരക്ഷിതമാക്കണമെന്നും വീഴ്ച വരുത്തിയ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.





























