കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന അടവി – ഗവി ടൂർ പാക്കേജിന് ഉപയോഗിച്ചിരുന്ന ട്രാവലറുകൾ കട്ടപ്പുറത്തായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വനം വകുപ്പും ഡിറ്റിപിസിയും തിരിഞ്ഞു നോക്കുന്നില്ല. 2015 ലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് രണ്ട് ട്രാവലറുകൾ വാങ്ങി നൽകിയത്. ടൂർ പാക്കേജിൽ നിന്ന് കിട്ടുന്ന ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം ഡി റ്റി പി സി യ്ക്ക് നൽകണം എന്ന ധാരണയിൽ ആയിരുന്നു വാഹനങ്ങൾ വാങ്ങി നൽകിയത്. ഒരു കാലത്ത് ഗവി ടൂർ പാക്കേജുകൾ നടത്തി മികച്ച ലാഭം നേടിയിരുന്ന പദ്ധതി കുറച്ചു കാലയളവിനുള്ളിൽ തന്നെ മന്ദീഭവിച്ചു.
കൃത്യമായി ടൂർ ഓപ്പറേഷനുകൾ നടപ്പാക്കുവാൻ ആളില്ലാതെ വന്നതും കുറഞ്ഞ ചിലവിൽ കെ എസ് ആർ റ്റി സി ഗവി ടൂർ പാകേജുകൾ ആരംഭിച്ചതും എല്ലാം പദ്ധതി പിറകോട്ടടിക്കുന്നതിന് കാരണമായി. റീ ടെസ്റ്റിന്റെ പേരിൽ ഒരു വാഹനം ഷോ റൂമിലും ഒരു വാഹനം ആനത്താവളത്തിലും നിർത്തിയിട്ടിട്ട് കാലങ്ങൾ ഏറെയായി. റീ ടെസ്റ്റ് കഴിഞ്ഞ് കിട്ടുന്ന വാഹനങ്ങൾ പദ്ധതി തുടർന്ന് കൊണ്ടു പോകുവാൻ ചുമതലക്കാരില്ലാത്തതിനാൽ തിരികെ ഡി റ്റി പി സി യെ ഏൽപ്പിക്കാൻ ആണ് തീരുമാനം എന്നും അറിയുന്നു. വന വികാസ് ഏജൻസിയുടെ കീഴിൽ ആണ് പദ്ധതി തുടക്കം കുറിച്ചത്. ഏകദേശം അറുപതിനായിരത്തോളം വിനോദ സഞ്ചാരികൾ ഈ പദ്ധതിയിൽ വിനോദ യാത്ര നടത്തിയിരുന്നു. 2020ൽ കോവിഡ് കാലഘട്ടത്തിൽ നിർത്തി വെച്ച ടൂർ പാക്കേജ് വീണ്ടും പുനരാരംഭിച്ചപ്പോൾ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ആനുഭവപെട്ടത്. കോന്നി ആനത്താവളത്തിൽ നിന്നും രാവിലെ 7 .30 ന് ആരംഭിക്കുന്ന യാത്ര രാത്രി 9. 30 നാണ് അവസാനിക്കുക.
രാവിലെ ആനത്താവളത്തിൽ നിന്നും പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി മൂഴിയാർ ഡാം സന്ദർശിച്ചതിന് ശേഷം വീണ്ടും യാത്ര തുടരും.കൊച്ചാണ്ടി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് വരെ 85 കിലോമീറ്റർ നിബിഡ വനത്തിലൂടെയാണ് സഞ്ചാരം. നിത്യ ഹരിത വനങ്ങളും പുൽമേടുകളും ഇലപൊഴിയും വനങ്ങളും എല്ലാം യാത്രയിൽ കാണുവാൻ കഴിയും. കാക്കി ഡാം വ്യൂ പോയിൻറ്, പെൻസ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ, ആനത്തോട് പമ്പ ഡാമുകൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷം ഉച്ചക്ക് കൊച്ചു പമ്പയിൽ എത്തി ഭക്ഷണത്തിന് ശേഷം ബോട്ടിങ്ങും നടത്തും.
ഗവിയിലേക്കുള്ള യാത്രയിൽ ബൈബിളിൽ പറയപ്പെടുന്ന നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ച ഗോഫർ മരവും കാണുവാൻ കഴിയുംതുടർന്ന് പെരിയാർ ടൈഗർ റിസേർവ് വഴി വള്ളക്കടവിൽ എത്തും. തുടർന്ന് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണത്തിന് ശേഷം കോന്നിയിൽ തിരിച്ചെത്തും. പതിനാറ് പേര് അടങ്ങുന്ന സംഘത്തിന് ഓരോരുത്തർക്കും 1800 രൂപയും പത്ത് പേരടങ്ങുന്ന സംഘത്തിൽ ഓരോരുത്തർക്കും 1900 രൂപയും ഒന്പത് പേര് വരെ 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസിനു മുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് ബാധകമാണ്. തുടങ്ങിയ കാലഘട്ടം മുതൽ നിരവധി വിനോദ സഞ്ചാരികളുടെ മനംകവരുകയും വനം വകുപ്പിന് മികച്ച വരുമാനം ലഭിച്ചിരുന്നതുമായ പദ്ധതിയാണ് ലാഭകരമല്ല എന്ന പേരിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്.































