കോന്നി : കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ നാശം വിതക്കുന്ന കാട്ടാനയെ കാട് കയറ്റി വിടുവാൻ വനം വകുപ്പ് നടപടികൾ ആരംഭിച്ചു. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ ഗ്രാമ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്റ്റർ പ്രേം കൃഷ്ണൻ ഐ എ എസ് എന്നിവരുടെ സാന്നിധ്യത്തിൽ പത്തനംതിട്ട കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരം ആണ് നടപടികൾ ആരംഭിച്ചത്. പോലീസ് – ഫോറെസ്റ്റ് സേനകൾ സംയുക്തമായാണ് ശ്രമം നടത്തുന്നത്. അൻപതോളം പേർ അടങ്ങുന്ന സംഘം കുളത്തുമണ്ണിൽ രാവിലെ എത്തിയെങ്കിലും മഴ നടപടികൾക്ക് തടസമായി. തുടർന്ന് വൈകിയാണ് നടപടികൾ ആരംഭിച്ചത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനത്തിനുള്ളിൽ ആണ് പരിശോധന നടത്തുന്നത്. ആനകൾ നിൽക്കുന്ന സ്ഥലം മനസിലാക്കുവാൻ ഡ്രോൺ നിരീക്ഷണവും ഉണ്ട്. പോലീസ് പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ചാണ് ആനകളെ തുരത്തുന്നത്. സഹായത്തിനായി പൊതുജനങ്ങളിൽ നിന്ന് നാട്ടുകാരിൽ ചിലരെയും നിയോഗിച്ചിട്ടുണ്ട്. സംഘത്തിന് ആവശ്യമായ ഭക്ഷണം അടക്കം നാട്ടുകാരും സന്നദ്ധ സേനകളും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ആനകൾ നിൽക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് പമ്പ് ആക്ഷൻ ഗൺ പ്രയോഗിച്ച് ആനകളെ വനത്തിലേക്ക് തുരത്തുവാൻ ആണ് ലക്ഷ്യമിടുന്നത്. കാട്ടാനകളെ വനത്തിലേക്ക് തുരത്തിയതിന് ശേഷം ആവശ്യമായ സ്ഥലങ്ങളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിച്ച ശേഷം ഇവർക്ക് സൗരോർജ്ജ വേലിയുടെ സംരക്ഷണ ചുമതല നൽകും. കുളത്തുമണ്ണിലെ കാട്ടാനകളെ തുരത്തിയ ശേഷം കല്ലേലിയിൽ നാശം വിതക്കുന്ന ഒറ്റയാനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് വിടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കല്ലേലി റോഡിൽ വനത്തിൽ നിന്ന് ആനകൾ ഇറങ്ങി പൊതു ജനങ്ങളിൽ നിന്ന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ വനത്തിൽ നിന്ന് ആനകൾ ഇറങ്ങുന്ന വഴികൾ എല്ലാം അടക്കുന്നതിനും വനം വകുപ്പ് തീരുമാനിച്ചു. നിലവിൽ സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമ ക്ഷമമല്ലാത്ത ഇടങ്ങളിൽ ഇത് അറ്റകുറ്റപണികൾ നടത്തുവാൻ റാന്നി, കോന്നി ഡി എഫ് ഒ മാർക്ക് കോന്നി എം എൽ എ നിർദേശം നൽകിയിട്ടുണ്ട്. ഇടവിട്ടുള്ള മഴ കൂടി പെയ്തത്തോടെ കല്ലേലി, കുളത്തുമൺ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണ്. നിരവധി കർഷകരുടെ കൃഷി കാട്ടാനകൾ നശിപ്പിച്ചതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചിരിക്കുന്നത്.





























