ചെങ്ങന്നൂർ : ഒരാഴ്ചയ്ക്കിടയിൽ രണ്ടുപ്രാവശ്യമുണ്ടായ കാലവർഷക്കെടുതിയെത്തുടർന്ന് ചെങ്ങന്നൂർ കെഎസ്ഇബി ഡിവിഷനിൽ തീർപ്പാക്കിയത് 8,000 പരാതികൾ. കഴിഞ്ഞമാസം 25 മുതലുള്ള പരാതികളാണിത്. രജിസ്റ്റർചെയ്ത പരാതികളിൽ ഇനി മൂന്നുശതമാനത്തോളം പരിഹരിക്കാനുണ്ട്. രജിസ്റ്റർചെയ്യാത്ത പരാതികളുമുണ്ട്. സമീപകാലത്തുണ്ടായതിൽ ഏറ്റവും വലിയ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. 300 -ൽ കൂടുതൽ പോസ്റ്റുകൾ ഒടിഞ്ഞിരുന്നു. അതിലേറെ പോസ്റ്റുകൾ ചരിയുകയും ചെയ്തു. വന്മരങ്ങൾ 11 കെവി ലൈനുകളുടെ ഉൾപ്പെടെ മുകളിലേക്കു വീണതാണ് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയത്. ഈ മരങ്ങൾ പലതും പാഴ്മരങ്ങളായിരുന്നു. ഇതു വെട്ടിമാറ്റണമെന്ന് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഉടമകൾ ഗൗനിച്ചില്ല. ഡിവിഷന്റെ പരിധിയിൽ എല്ലായിടത്തും വൈദ്യുതിബന്ധം തകർന്നതോടെ ഒരു സെക്്‌ഷനിൽനിന്നു മറ്റൊരു സെക്‌ഷനിലേക്ക് കോൺട്രാക്ടർമാരെ എത്തിച്ച് പണി നടത്താനും ബുദ്ധുമുട്ട് നേരിട്ടു. കൂടാതെ ചില സെക്‌ഷനുകളിൽ ലൈൻമാൻമാർ, ഓവർസിയർമാർ, വർക്കർമാർ എന്നിവരുടെ കുറവും പരാതികൾ പരിഹരിക്കാൻ താമസം നേരിട്ടു. ഒടിഞ്ഞ പോസ്റ്റുകൾക്ക് പകരം പുതിയ പോസ്റ്റുകൾ സ്ഥാപിച്ചാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. സ്റ്റോക്കുണ്ടായിരുന്ന പോസ്റ്റുകളെത്രയും തീർന്നു. ഇനി പുതിയ പോസ്റ്റുകൾ എത്തിക്കണം. മാന്നാർ, കൊല്ലകടവ്, ചെന്നിത്തല, വെൺമണി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശം നേരിട്ടത്. അവശേഷിക്കുന്ന പരാതികൾ രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.





























