കല്‍പറ്റ : വയനാട് മാനന്തവാടിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിയെ ഇന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. സന്ദർഭവും സാഹചര്യവും ഒത്തുവന്നാൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. മൂന്നു ദിവസം പിന്നിട്ടിട്ടും കരടിയെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ജനവാസകേന്ദ്രത്തിലിറങ്ങി മൂന്നുദിവസം പിന്നിട്ടെങ്കിലും ഇന്നലെ ആദ്യമായാണ് നാട്ടുകാർ പകൽവെളിച്ചത്തിൽ കരടിയെ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ തരുവണ കരിങ്ങാരിയിലെ നെൽവയലിൽ നാട്ടുകാർ കരടിയെ കണ്ടു. മയക്കുവെടി വിദഗ്ധരും ആർ.ആർ.ടി അംഗങ്ങളും അടക്കമുള്ള വനപാലകസംഘം സ്ഥലത്തെത്തിയെങ്കിലും കരടി പ്രദേശത്തെ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
ഞായറാഴ്ച മാനന്തവാടി പയ്യമ്പള്ളിയിലാണ് നാട്ടുകാർ ആദ്യം കരടിയെ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലിലും ഇറങ്ങിയ കരടിയെ കഴിഞ്ഞ ദിവസം രാത്രി മാനന്തവാടി ദ്വാരകയിലും നാട്ടുകാർ കണ്ടു. രാത്രികാലങ്ങളിൽ മാത്രം നാട്ടുകാർ കണ്ട കരടിക്കായുള്ള തിരച്ചിൽ വനംവകുപ്പ് ഊർജ്ജിതമായി തുടരുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ തരുവണയിലെ വയലിൽ നാട്ടുകാർ കരടിയെ കണ്ടെത്തിയത്.





























