റാന്നി : വടശ്ശേരിക്കര പഞ്ചായത്തിൽ ജനവാസമേഖലയിൽ കാട്ടാനശല്യം തടയുന്നതിനായി വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് തുടങ്ങി. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം പ്രമോദ് നാരായൺ എംഎൽഎ ശനിയാഴ്ച വിളിച്ചുചേർത്ത യോഗ തീരുമാനപ്രകാരമാണ് വനപാലകർ രാത്രി സ്ഥലത്തെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കുമ്പളത്താമൺ കൈതത്തോട്ടത്തിലിറങ്ങിയ കാട്ടാനയെ വനപാലകർ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് മടക്കി. കാട്ടാനശല്യം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായതോടെ ബൗണ്ടറി വാർഡിൽ രണ്ടുദിവസം മുമ്പ് ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്തിന്റെ അധ്യക്ഷതയിൽ യോഗംചേർന്ന് സമിതിയും രൂപവത്‌കരിച്ചു.
തുടർന്നാണ് വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തോഫീസിൽ എംഎൽഎ മുൻകൈയെടുത്ത് യോഗം വിളിച്ചത്. അഞ്ചുപേർ വീതമുള്ള രണ്ട് വനപാലകസംഘം സ്ഥലത്ത് ക്യാമ്പുചെയ്യും. നേരത്തേ ചിറ്റാറിൽനിന്നായിരുന്നു വനപാലകർ ഇവിടെ എത്തേണ്ടിയിരുന്നത്. അത്രയും ദൂരത്തുനിന്ന് എത്തുമ്പോഴേക്കും വൈകും. ഈ സാഹചര്യത്തിലാണ് സംഘത്തെ വടശ്ശേരിക്കരയിലും കാട്ടാന സ്ഥിരമായെത്തുന്ന ഭാഗത്തും ഡ്യൂട്ടിക്കിടാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രിയിലും കാട്ടാന നാട്ടിലിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ബ്രദർമുക്കിൽ ഓതറേത്ത് ജോണിയുടെ കൃഷികളാണ് നശിപ്പിച്ചത്.





























