പത്തനംതിട്ട : വലിയ നടപ്പന്തലിൽ ദർശനപുണ്യം കാത്ത് വരിനിന്ന അയ്യപ്പഭക്തർക്ക് ഭക്തിയുടെ കുളിർമഴയായി സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നിന്നൊഴുകിയെത്തിയത് വേണുഗാനത്തിന്റെ അമൃതധാര. മലയാറ്റൂർ ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബാലസുബ്രഹ്മണ്യനാണ് പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്.
’ശബരിമലയിൽ തങ്കസൂര്യോദയം’, ‘ചെത്തി മന്താരം തുളസി’, ‘സ്വാമി സംഗീതമാലപിക്കും’ തുടങ്ങിയ ക്ലാസിക് ഭക്തിഗാനങ്ങൾ മുളന്തണ്ടിലൂടെ ഒഴുകിയപ്പോൾ ഭക്തർക്ക് അതൊരു നവ്യാനുഭവമായി. ‘കലിയുഗം വാഴും വേൽമുരുകൻ’, ‘മഹിഷാസുരന്റെ പ്രതിയോഗി’, ‘കണികാണും നേരം’ തുടങ്ങിയ ഗാനങ്ങളും കരഘോഷങ്ങളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. വൈകുന്നേരത്തെ തിരക്കിനിടയിലും കാടിന്റെ കാവൽക്കാരൻ്റെ സംഗീതാർച്ചന അയ്യപ്പസന്നിധിയിൽ വേറിട്ട അനുഭവമായി.





























