പാലക്കാട് : പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി. ആലത്തൂര്‍ ഡി.വൈ.എസ്.പി ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനീഷ് പിടിയിലായത്. പ്രതി മദ്രാസ് റെജിമെന്റിൽ 10 കൊല്ലം സൈനികനായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പിരിച്ചുവിട്ടു. സൈനികനായുള്ള പ്രവൃപരിചയം മുതലെടുത്താണ് ഇയാൾ സാധാരണക്കാരെ കുടുക്കിയത്.
പട്ടാളത്തിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ പലരിൽ നിന്നും തട്ടിയെടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയത്. തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചത്. കൂടുതൽ പേര്‍ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.