തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. വേദിയിൽ വെച്ച് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിനെയും വിഡി സതീശൻ വിമര്‍ശിച്ചു. കാൽ നൂറ്റാണ്ട് കാലം വിഴിഞ്ഞം സ്വപ്നമായിരുന്നുവെന്നും 2019ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
11 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ല. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഹാര്‍ബറും തുടങ്ങാനായില്ല. ഔട്ടർ റിങ് റോഡ് ആരംഭിക്കാനായില്ല. ഗ്രോത്ത് കോറിഡോർ തുടങ്ങാനായില്ല. എവിടെയാണ് കുറവ് സംഭവിച്ചത് എന്ന് മനസിലാക്കണം. അത് കൂടി പരിഹരിച്ചുവേണം മുന്നോട്ടുപോകാനെന്നും വിഡി സതീശൻ പറഞ്ഞു.






























