കോട്ടാങ്ങല്‍: പടയണി മഹോത്സവത്തില്‍ ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ പള്ളി പാനയും അടവിയും നടക്കും. ഇന്നലെ കുളത്തൂർ കരയുടെ അടവി, പള്ളി പാന, കോലം തുള്ളൽ, കരയുടെ വിവിധ പ്രദേശങ്ങളിൽ അടവി പുഴുക്ക് എന്നിവ നടത്തി. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവി ദിന പടയണി ചടങ്ങുകൾ നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും. ദേശ വാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് ഭുജിക്കുന്നു. സമൃദ്ധമായ വിളകൾ ലഭിക്കുന്നതിനു വേണ്ടി നടത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
രാത്രി ഒരു മണിയോടെ കുതിര, ഭൈരവി, യക്ഷി, മറുത, എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭദ്രകാളിയുടെ രൂപം എന്ന് വിശ്വസിക്കപ്പെടുന്ന ഭൈരവി കോലം ഉദ്ധിഷ്ട കാര്യ സാധ്യത്തിനു ഫലപ്രഥമാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്ന് മല ദൈവങ്ങളുടെ പ്രീതിക്കായി പള്ളി പാന നടക്കും.പുലർച്ചെ അഞ്ചരയോടെ കൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ചു അടവി കൊണ്ടാടും.
“ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് ”
“പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് ”
എന്ന വായ്താരി ചൊല്ലി കരക്കാർ കൈ കോർത്തു പിടിച്ചു അഗ്നിക്കു വലം വെച്ചു തുള്ളുന്ന ചടങ്ങ് അന്യമാകുന്ന സംസ്‌കൃതിയുടെ നന്മ ഭക്തർക്കു പകർന്നു നൽകുന്നു. നാളെ കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ വലിയ പടയണി നടക്കും. ഭൈരവി, യക്ഷി, മറുത, പക്ഷി, കൂട്ട മറുത വിനോദങ്ങൾ, കാലൻ കോലം, എന്നിവ കളത്തിൽ എത്തും.






























