അലപ്പുഴ : മുൻ കോൺഗ്രസ് നേതാവും ആലപ്പുഴ മുൻ നഗരസഭാധ്യക്ഷനുമായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എമ്മിലേക്ക്. അച്ചടക്ക നടപടിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഇല്ലിക്കൽ കുഞ്ഞുമോൻ സി.പ.എമ്മിന്റെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി. സഹപ്രവർത്തകരുടെ കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.
ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവർത്തിക്കാനാണ് അഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. ചേരണമെങ്കിൽ സി.പി.എമ്മിൽ തന്നെ ചേരണം. ശനിയാഴ്ച നൂറോളം സഹപ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കും. ചില നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ യോഗത്തിന് ശേഷമെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുകയുള്ളൂ. – കുഞ്ഞുമോൻ പറഞ്ഞു.
ആലപ്പുഴ ഡി.സി.സി മുൻ അധ്യക്ഷൻ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആദ്യം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. തുടർന്ന് കുഞ്ഞുമോൻ പത്രസമ്മേളനം നടത്തുകയും എം.ലിജുവിനെതിരേ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. തുടർച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലായിരുന്നു നടപടി.