കോഴിക്കോട്: നിലപാട് പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കുന്നത് എന്നും എന്നാൽ കോലമല്ല സ്വന്തം ശരീരം കത്തിച്ചാലും നിലപാട് മാറില്ല എന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വന്ദേ ഭാരതം വിവാദവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് വീ മുരളീധരന് നൽകിയ മറുപടിയിലാണ് കോലമല്ല ശരീരം കത്തിച്ചാലും നിലപാട് മാറ്റാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് അദ്ദേഹം പറഞ്ഞത്. “ജയിൽ മോചനം നേടാൻ മാപ്പെഴുതി നൽകിയവരുടെ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്.
ആന്തമാൻ ജയിലിൽ കിടന്നവരുടെ പട്ടിക പരിശോധിച്ചാൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരായിരുന്നു,” എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ക്രിയാത്മകമായ പ്രതിപക്ഷമായി ഇടതുപക്ഷം നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷത്തിരുന്നതുപോലെ ആയിരിക്കില്ല തങ്ങളെന്നും സഹകരണവും വിമർശനവും അടങ്ങിയതായിരിക്കും പ്രതിപക്ഷം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം തിരുത്തൽ ശക്തി ആയതുകൊണ്ടാണ് വന്ദേമാതരം പിന്നീട് രണ്ട് വരി മാത്രം ചൊല്ലിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





























