ജിദ്ദ : ജിദ്ദ കോർഷിണിൽ നടന്നു വരുന്ന ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് അന്താരാഷ്ട്ര കാറോട്ട മത്സരത്തിന്റെ യോഗ്യത റൗണ്ട് സമാപിച്ചപ്പോൾ ബ്രിട്ടീഷ് മെഴ്‌സിഡസ് താരം ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച രാത്രി നടക്കുന്ന സമാപന റൗണ്ടിന്റെ മുന്നോടിയായാണ് യോഗ്യതാ മത്സരം നടന്നത്. പരീക്ഷണ റൗണ്ടുകളിലും ഹാമിൽട്ടൺ തന്നെയാണ് ഏറ്റവും വേഗമേറിയ താരം.
യോഗ്യത റൗണ്ടിൽ 1.27.511 മിനിട്ടിനുള്ളിൽ മികച്ച ലാപ്പ് നേടിയാണ് ഹാമിൽട്ടൺ ഫിൻലന്റ് സഹ താരം വലേരി ബോട്ടാസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്.
1.27.622 മിനിട്ട് വേഗത രേഖപ്പെടുത്തിയ ഫിൻലൻറ് താരം രണ്ടാം സ്ഥാനത്തെത്തി. 0.111 സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഹാമിൽട്ടൻ ഫിൻലൻറ് താരത്തെ മറികടന്നത്. റെഡ് ബുൾ ടീമിനെ നയിക്കുന്ന ഡച്ച് ഡ്രൈവറായ മാക്സ് വെർസ്റ്റാപ്പന് മൂന്നാം സ്ഥാനമാണ് നേടാനായത്. 1.27.653 മിനിട്ട് വേഗതയാണ് വെർസ്റ്റാപ്പൻ രേഖപ്പെടുത്തിയത്.
അവസാന ശ്രമത്തിലും വെർസ്റ്റാപ്പൻ ഹാമിൽട്ടണേക്കാൾ വേഗത്തിലായിരുന്നുവെങ്കിലും ട്രാക്കിന്റെ അവസാന ഭാഗത്തെ മതിലിൽ തട്ടിയതിനാൽ മുന്നിലെത്താൻ കഴിഞ്ഞില്ല. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1.28.054 മിനിറ്റ് സമയമെടുത്ത ചാൾസ് ലെക്ലർക്കിനാണ് നാലാം സ്ഥാനം.
യോഗ്യത മത്സരത്തിൽ നേടിയ വേഗതക്കനുസരിച്ച് ഡ്രൈവർമാരെ തരം തിരിക്കും. ഇവരായിരിക്കും ഞായറാഴ്ച രാത്രി നടക്കുന്ന അവസാന റൗണ്ടുകളിൽ മാറ്റുരക്കുക. എസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് കിരീടം ആരും നേടുമെന്നറിയാനുള്ള ആവേശകരായ മത്സരത്തിന് കാത്തിരിക്കുകയാണ് സൗദികത്തും പുറത്തുമുള്ള മോേട്ടാർ സ്പോർട്സ് പ്രേമികൾ.