ബത്തേരി: വയനാട് പുൽപ്പള്ളിയിൽ കനത്ത ചൂടിൽ നാല് പശുക്കൾ ചത്തു. അഞ്ചു പശുക്കൾ അവശനിലയിലാണ്. ഏപ്രിലിൽ ചൂട് വർധിച്ചതാണ് മൃഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചത്. ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിരുടെ പശുക്കളാണ് ചത്തത്. കനത്ത ചൂടിൽ പശുക്കൾ കുഴഞ്ഞു വീഴുന്നു എന്ന് കർഷകർ പറയുന്നു. താപനില ഉയരുന്നത് പശുക്കളുടെ ആരോഗ്യത്തെയും പാൽ ഉൽപാദനത്തെയും ഒരുപോലെയാണ് ബാധിക്കുന്നത്.
അടിയ്ക്കടി ശ്വാസം വലിക്കൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. ഫാനുകളും ഷവറുകളും ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടും പശുക്കളെ രക്ഷിക്കാനായില്ലെന്നും കർഷകർ. വായ്‌പയെടുത്ത് പശുക്കളെ വാങ്ങിയ കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് കർഷകർ പറയുന്നു.





























