രാമപുരം: പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയെത്തി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. രണ്ടുമാസം മുൻപ് രാമപുരം ഇരട്ടച്ചിറക്ക് സമീപം, പ്രായമായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് അടൂരിൽനിന്ന് രാമപുരം പോലീസ് ഇവരെ പിടികൂടിയത്. ഇവർ കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മോഷണം നടത്തിയെന്നും പോലീസ് പറയുന്നു. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം(32), ഭാര്യ നാഗവല്ലി(30), മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി(39), ഭാര്യ വല്ലി ടി. ശങ്കരി (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടു. സംഘത്തിൽ 45 പേരുണ്ടെന്ന് പോലീസ് പറയുന്നു. പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയാണ് ഇവർ സഞ്ചരിക്കുന്നത്. മൂന്നോ നാലോ ആളുകൾ ചേർന്ന് ഒരാളെ വളയുക എന്നതാണ് രീതി.
സ്വർണം ഇട്ടിരിക്കുന്ന ആളിന്റെ ശ്രദ്ധ മാറുന്നത് നോക്കി ഇവരിൽ ഒരാൾ ആഭരണം കവരും. മറ്റുള്ളവർ അത് വേഗം മറയ്ക്കും. സംഘാംഗങ്ങളിലേറെയും ദമ്പതിമാരാണ്. ആണുങ്ങളാണ് മോഷണമുതൽ വിൽക്കുന്നത്. ആളുകൾ കൂടുന്നിടത്തും ഇവർ സംഘമായെത്തും. ചെറുപ്രായത്തിൽ മോഷണം തുടങ്ങിയ ഇവർ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ മോഷ്ടാക്കളുടെ ലിസ്റ്റിലുണ്ട്.പഴയ തുണിക്കച്ചവടത്തിന്റെ മറവിലാണ് അടൂരിൽ താമസിച്ചിരുന്നത്. പലർക്കും തമിഴ്, മലയാളം, ഹിന്ദി ഭാഷകൾ അറിയാം. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലാണ് ഇവരുടെ പ്രധാന സങ്കേതമെന്നും പോലീസ് പറഞ്ഞു. മാർച്ച് 21-ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽപോയി സ്വകാര്യ ബസിൽ മടങ്ങുകയായിരുന്ന കുഞ്ഞൂഞ്ഞമ്മയുടെ 2.5 പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇവർ മോഷ്ടിച്ചത്.
കുഞ്ഞൂഞ്ഞമ്മ ചേറ്റുകുളം കോളനിക്ക് സമീപമുള്ള സ്‌റ്റോപ്പിൽ ഇറങ്ങുമ്പോൾ മൂന്ന് സ്ത്രീകൾ വാതിൽക്കൽനിന്നു. അതിൽ ഒരു സ്ത്രീ ഷാൾ ഉപയോഗിച്ച് മറച്ച് അതിവേഗത്തിൽ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബസിൽനിന്നും ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മാല മോഷണം പോയത് കുഞ്ഞൂഞ്ഞമ്മ ശ്രദ്ധിച്ചത്. അപ്പോഴേയ്ക്കും ബസ് മുന്നോട്ടുപോയിരുന്നു.അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയ മോഷ്ടാക്കൾ, ആറ് ഓട്ടോറിക്ഷകളിലായി മൂവാറ്റുപുഴയിൽ എത്തി. പിന്നീട് അടൂർക്ക് പോകുകയായിരുന്നു. രാമപുരം എസ്എച്ച്ഒ കെ. അഭിഷ്‌കുമാർ, സിപിഒമാരായ വിനീത് രാജ്, സോനു ചന്ദ്രൻ, ശ്യാംമോഹൻ എന്നിവർ ഇവരെ രണ്ടുമാസമായി പിന്തുടരുകയായിരുന്നു. പല സ്ഥലങ്ങളിൽനിന്നും പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.






























