കൽപറ്റ : വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്‍റെ മകൻ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒമ്പതിനാണ് സംഭവം. അയൽവാസി ജിതേഷ്, ജയപ്രകാശിന്‍റെ ഭാര്യ അനിലയെയും മകൻ ആദിദേവിനെയും വെട്ടുകയായിരുന്നു. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണമെന്നു പോലീസ് പറയുന്നു.
തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ജിതേഷിനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‍നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.