ചണ്ഡീഗഡ് : കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ BB Council എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം 12,55,000 രൂപയും പലിശയും നല്‍കുവാന്‍ ചണ്ഡീഗഡ് ഉപഭോക്ത കമ്മീഷന്‍ വിധിച്ചു. ഫേസ്ബുക്ക് പരസ്യം കണ്ടാണ് പരാതിക്കാരി BB Council എന്ന സ്ഥാപനത്തിനെ സമീപിച്ചത്. കാനഡയിൽ പഠന വിസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അവർ വിസ പ്രോസസ്സിംഗ്, ട്യൂഷൻ ഫീസ്, GIC തുടങ്ങിയ ആവശ്യങ്ങൾക്കായി മൊത്തം 12,35,000 രൂപ പരാതിക്കാരിയെ കൊണ്ട് അടപ്പിച്ചു. കൺസൾട്ടൻസി പരാതികാരിക്ക് ഒരു ഓഫർ ലെറ്ററും ലെറ്റർ ഓഫ് ആക്സപ്റ്റൻസും നൽകി, കാനഡയിലെ ഒരു കോളേജിൽ പ്രവേശനം ഉറപ്പായതായി അറിയിച്ചു. എന്നാൽ പരാതിക്കാരിക്ക് സംശയം തോന്നിയതിനാല്‍ കാനഡയിലെ Academy of Learning (AOL College) കോളേജുമായി നേരിട്ട് ബന്ധപ്പെട്ടു. പരാതിക്കാരിയുടെ പേരില്‍ അഡ്മിഷനോ അപേക്ഷകളോ തങ്ങളുടെ കൈവശം ഇല്ലെന്ന് കോളേജ് അധികൃതര്‍ മറുപടി നല്‍കി. ഇതിനെത്തുടര്‍ന്ന് പരാതിക്കാരി പണം തിരികെ ചോദിച്ചപ്പോൾ കൺസൾട്ടൻസി അത് നിഷേധിക്കുകയും പണം വാങ്ങി രസീത് നൽകിയ മുൻ ജീവനക്കാരിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
എതിർകക്ഷിയായ BB Council എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം കോടതിയിൽ മറുപടി സമർപ്പിച്ചില്ല. പരാതിക്കാരിയുടെ സത്യവാങ്മൂലം വിശ്വസനീയമായ തെളിവാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കൺസൾട്ടൻസിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയോ എതിർ തെളിവോ ഇല്ലാത്തതിനാൽ പണം നൽകിയതുമായി ബന്ധപ്പെട്ട പരാതിക്കാരിയുടെ മൊഴി തള്ളിക്കളയാൻ കാരണമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. AOL College, Canada യിൽ നിന്നുള്ള ഇമെയിൽ രേഖകളും കമ്മീഷൻ ആശ്രയിച്ചു. അതിലൂടെ പരാതിക്കാരിയുടെ പേരിൽ അഡ്മിഷൻ രേഖകളൊന്നുമില്ലെന്നും വിസ പ്രക്രിയയ്ക്കിടെ നൽകിയ അഡ്മിഷൻ സംബന്ധമായ രേഖകൾ യഥാർത്ഥമല്ലെന്നും കമ്മീഷൻ കണ്ടെത്തി.
എതിർകക്ഷി പണം വാങ്ങി അഡ്മിഷൻ ഉറപ്പാക്കിയതായി തെറ്റിദ്ധരിപ്പിക്കുകയും വാഗ്ദാനം ചെയ്ത സേവനം നൽകാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതിനാൽ അവർ സേവനത്തിലെ അപര്യാപ്തതയും അന്യായ വ്യാപാര രീതിയും നടത്തിയതായി കമ്മീഷൻ കണ്ടെത്തി. പരാതിയെ ഭാഗികമായി അനുവദിച്ച് എതിർകക്ഷി പരാതിക്കാരിക്ക് 12,35,000 രൂപ തിരികെ നൽകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ യഥാർത്ഥ തിരിച്ചടവ് വരെ 9% വാർഷിക പലിശയും നൽകണം. അതിനൊപ്പം മാനസിക പീഡനത്തിനും കോടതിച്ചെലവിനുമായി 20,000 രൂപ ലംപ്സം തുകയും നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. സർട്ടിഫൈഡ് കോപ്പി ലഭിച്ച തീയതിയിൽ നിന്ന് 45 ദിവസത്തിനകം ഉത്തരവ് പാലിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. ചണ്ഡീഗഡ് ഉപഭോക്ത കമ്മീഷന്റെയാണ് ഉത്തരവ്.





























