തണ്ണിത്തോട് : വനം വകുപ്പിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികള്‍ കാലപ്പഴക്കത്താല്‍ ഒടിഞ്ഞ് തീര്‍ത്തും അപകടാവസ്ഥയിലായിട്ടും വിനോദ സഞ്ചാരികളുടെ ജീവന് യാതൊരു വിലയും കൊടുക്കാതെയാണ് കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് കര്‍ണ്ണാടകയിലെ ഹൊഗനയ്ക്കലില്‍ നിന്നും 25 കുട്ടവഞ്ചികളും 10 തുഴകളും സവാരി കേന്ദ്രത്തില്‍ എത്തിച്ചത്. സാധാരണ നിലയില്‍ ഒരു വര്‍ഷത്തോളം കുട്ടവഞ്ചി ഉപയോഗിക്കാമെങ്കിലും കൂടുതല്‍ സവാരി നടത്തുകയും പാകമാകാത്ത മുള ഉപയോഗിച്ച് വഞ്ചി നിര്‍മ്മിക്കുന്നതും കുട്ടവഞ്ചികളുടെ നാശത്തിന് കാരണമാകും. ഇങ്ങനെ വന്നാല്‍ 6 മാസം മാത്രമേ പുതിയ വഞ്ചികള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ അധികം സവാരികള്‍ ഈ വര്‍ഷം നടന്നതിനാല്‍ മാസങ്ങള്‍ക്ക് മുന്‍പേ കുട്ടവഞ്ചികള്‍ പകുതിയിലേറെ നശിച്ചു. വഞ്ചികളുടെ ഉള്‍ഭാഗത്തെ ഈറ പോളകള്‍ ദ്രവിച്ച് ഒടിഞ്ഞ അവസ്ഥയിലാണ്. ഇങ്ങനെ വരുമ്പോള്‍ പെട്ടന്ന് ഓടിയാതിരിക്കാന്‍ ചൂരല്‍ കെട്ടി ബലപ്പെടുത്തിയാണ് തുഴച്ചില്‍ തൊഴിലാളികള്‍ ഇത് ഉപയോഗിക്കുന്നത്. ഒഴുക്കിന് എതിരെ തുഴയുമ്പോഴും മറ്റും ശക്തമായ ബലം പ്രയോഗിക്കേണ്ടി വരുന്നതിനാല്‍ കുട്ടകള്‍ സവാരിക്കിടെ ഒടിയുവാന്‍ സാധ്യത ഏറെയാണ്. എന്നിട്ടും പുതിയ കുട്ടവഞ്ചികള്‍ എത്തിക്കാന്‍ അധികാരികള്‍ അലംഭാവം കാണിക്കുകയാണ്. ദിവസവും വലിയ വരുമാനമാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ലഭിക്കുന്നത്.
എന്നാല്‍ ഈ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ചുള്ള യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കുന്നില്ല. കേരളത്തിനകത്തുനിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികള്‍ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം തേടി എത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും പോലെ യാതൊരു സൗകര്യങ്ങളും വിനോദ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടില്ല. കോന്നി വനം ഡിവിഷന്‍ വന വികാസ് ഏജന്‍സിയുടെ കീഴിലാണ് കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എലിമുള്ളുംപ്ലാക്കല്‍ വന സംരക്ഷണ സമിതിക്കാണ് നടത്തിപ്പ് ചുമതല.






























