കൊച്ചി: കേരളത്തില്‍ കപ്പല്‍നിര്‍മാണശാലക്ക് 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രഖ്യാപനം തള്ളി ടാറ്റ ഗ്രൂപ്പ്. ഇക്കണോമിക് ടൈംസിനോടാണ് ടാറ്റ ഗ്രൂപ്പ് പ്രതിനിധി തങ്ങള്‍ക്ക് കേരളത്തില്‍ നിക്ഷേപപദ്ധതിയില്ലെന്ന് അനൗദ്യോഗികമായി വെളിപ്പെടുത്തിയത്. ഇക്കണോമിക് ടൈംസ് അയച്ച ഔദ്യോഗിക ഇമെയിലിനോട് ടാറ്റ പ്രതികരിച്ചിട്ടില്ല. എന്നാല്‍, പദ്ധതിയില്ലെന്ന് കമ്പനി പ്രതിനിധി അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.വെളിപ്പെടുത്തല്‍ നടത്തിയ ടാറ്റ ഗ്രൂപ്പ് പ്രതിനിധിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇക്കണോമിക്് ടൈംസ് തയാറായിട്ടില്ല. വി.ഡി സതീശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. അല്ലെങ്കില്‍ അധികാരത്തിലെത്തി റിസള്‍ട്ടുണ്ടാക്കാനുള്ള തിടുക്കത്തില്‍ പറഞ്ഞതാവാം.
ബ്ലൂംബെര്‍ഗ് അഭിമുഖത്തിന്റെ വീഡിയോ ഞാന്‍ കണ്ടിരുന്നു. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അതുതന്നെയാണോ അദ്ദേഹം പറഞ്ഞതെന്ന് താന്‍ അദ്ഭുതപ്പെടുകയാണെന്നും ടാറ്റ ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു. നേരത്തെ ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തില്‍ ടാറ്റ ഗ്രൂപ്പ് 10,000 കോടി നിക്ഷേപിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞത്. ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ എവിടെയാണ് പദ്ധതി തുടങ്ങുക എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.






























