ചെന്നൈ : മൊബൈലിൽ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് പോളിടെക്നിക് വിദ്യാർഥി ജീവനൊടുക്കി. തിരുനൽവേലി ജില്ലയിലെ ദിശായൻവിളയിലുള്ള വള്ളിമയിലിന്റ മകൻ സഞ്ജയാണ് (16) മരിച്ചത്. സ്വകാര്യ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയാണ്.
സഞ്ജയ് ദീർഘനേരം ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിയ്ക്കുന്നത് പതിവാക്കിയതിനെത്തുടർന്ന് രക്ഷിതാക്കൾ ശകാരിക്കുകയും അതിൽനിന്ന് വിലക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന സമയം സഞ്ജയ് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന്റെപേരിൽ അമ്മ ശകാരിച്ചതിനാൽ കഴിഞ്ഞദിവസം മധുരയിൽ കോളേജ് വിദ്യാർഥി ആത്മഹത്യചെയ്തിരുന്നു. ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിക്കാത്തതിന് ജൂലായിൽ മധുരയിൽ പത്ത് വയസ്സുകാരനും ജീവനൊടുക്കിയിരുന്നു.