കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലില്‍ വീണ്ടും രാജി. പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച രാജിവെച്ചു. തൃണമൂലിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചതായി ചന്ദ്രിമ അറിയിച്ചു. മമത ബാനർജിയുടെ വിശ്വസ്തയെന്ന് അറിയപ്പെടുന്ന നേതാവാണ് ചന്ദ്രിമ ബാനർജി.നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമായിരുന്നു ചന്ദ്രിമയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂണ്‍ 3ന് എല്ലാ പാര്‍ട്ടി കമ്മിറ്റികളേയും ലയിപ്പിച്ച് തൃണമൂലിനെ മമത പുനസംഘടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമ ഭട്ടാചര്യയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെ തൃണമൂല്‍ പ്രതിനിധിയായും താന്‍ തുടരില്ലെന്നും അവര്‍ ആറിയിച്ചിട്ടുണ്ട്. താന്‍ മമത ബാനര്‍ജിയെ വലിയ നിലയില്‍ ആദരിക്കുന്നു. എന്നാല്‍ സത്യവും വിശ്വാസവും ഇല്ലാത്ത ഇടങ്ങളില്‍ തുടരാന്‍ സാധിക്കാത്തതിനാലാണ് തന്റെ രാജി എന്നാണ് ചന്ദ്രിമ രാജി കത്തില്‍ പറയുന്നത്.






























