പത്തനംതിട്ട : വാട്ടർ അതോറിറ്റിയുടെ കുമ്പഴയിലെ പമ്പ് ഹൗസിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണലും മൂലം ആഴ്ചകളായി പമ്പിംഗ് മുടങ്ങിയത് വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണെന്നും ഇതുമൂലം കുമ്പഴ, പ്ലാവേലി, പരുത്തിയാനി, മൈലപ്ര പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ വലയുകയാണെന്നും ഇത് പരിഹരിക്കുവാൻ അടിയന്തിര നടപടി വേണമെന്നും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രവർത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
അച്ചൻകോവിൽ ആറ്റിലെ വാട്ടർ അതോറിറ്റിയുടെ കുമ്പഴ പമ്പ്ഹൗസിൽ പേമാരിയും വെള്ളപ്പൊക്കവും മൂലം അടിഞ്ഞുകൂടുന്ന ചെളിയും മണലും സമയബന്ധിതമായി നീക്കം ചെയ്യാതിരിക്കുന്നതുമൂലമാണ് മോട്ടർ തകരാർ പോലും സംഭവിക്കുന്ന തരത്തിലുള്ള ഗുരുതരമായ അവസ്ഥ ഉണ്ടാകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ശുദ്ധജലത്തിനായി കുമ്പഴ, മൈലപ്ര പ്രദേശങ്ങളിലെ ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. ഹോട്ടലുകൾ വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ ശുദ്ധജലം പണം നല്കി വാങ്ങേണ്ട സ്ഥിതി മൂലം ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടായിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പമ്പിംഗ് പുനരാരംഭിക്കുവാൻ ഇനിയും കാലതാമസം നേരിട്ടാൽ ടാങ്കർ ലോറികളിൽ ജലം എത്തിക്കുവാൻ വേണ്ട നടപടികൾ റവന്യു അധികൃതരും ജില്ലാ ഭരണകൂടവും സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്നും പ്രവാസി കോൺഗ്രസ് യോഗം മുന്നറിയിപ്പ് നല്കി. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ താന്നിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.






























