മലപ്പുറം : മഞ്ചേരിയിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നും ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 456 ഗ്രാം സ്വർണാഭരണങ്ങളും സ്‌കൂട്ടറും തട്ടിയെടുത്ത സംഭവത്തിൽ ജ്വല്ലറി ഉടമയും കൂട്ടാളിയും അറസ്റ്റിലായതോടെ പുറത്താകുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ. വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി മൊല്ലപ്പടി ചെമ്പൻ ഫർസാൻ (മുന്ന-26), സഹായി കുന്നുമ്മൽപ്പൊട്ടി പറമ്പൻ മുഹമ്മദ് ഷിബിലി (ഷാലു-22) എന്നിവെരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട പോത്തുകല്ല് സ്വദേശി വായാടൻ പ്രതീഷിന്റെ മഞ്ചേരി കാരക്കുന്നിലെ ജ്വല്ലറിയിൽ പങ്കാളിത്തമുള്ള വ്യക്തിയാണ് പിടിയിലായ ഫർസാൻ. ഫർസാൻ തന്നെയാണ് സ്വർണം തട്ടാനുള്ള ആസൂത്രണം നടത്തിയത്.
ഫർസാന്റെ കടയിലും സ്വർണമെത്തിച്ചിരുന്നത് പ്രതീഷായിരുന്നു. സ്വർണം വിതരണം ചെയ്യുന്ന രീതിയും റൂട്ടും മനസ്സിലാക്കിയ ഫർസാൻ രണ്ടുദിവസം മുമ്പ് പ്രതീഷിന്റെ കടയിലെത്തി സ്‌കൂട്ടർ കൊണ്ടുപോയി സ്‌കൂട്ടറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അടവ് തെറ്റിയ വാഹനം പിടിച്ചു കൊടുത്താൽ നല്ലതുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ശിബിലിയെ കൂടെ കൂട്ടിയത്. ചൊവ്വാഴ്ച രാവിലെ മഞ്ചേരിയിലെത്തുകയും സ്‌കൂട്ടറിൽ സ്വർണ വിതരണത്തിന് പോകുകയായിരുന്ന പ്രതീഷിനെ ശിബിലിക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് പ്രതീഷ് അറിയാതെ ഇരുവെരും ഫർസാന്റെ ബുള്ളറ്റിൽ പിന്തുടർന്നു. ഉച്ചയോടെ പൂക്കോട്ടുംപാടത്ത് എത്തിയ ഫർസാൻ പ്രതീഷിനെ ഫോണിൽ വിളിച്ച് സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചുവരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വെച്ച് കാണാമെന്നും അറിയിച്ചു.
ഈ സമയം പ്രതീഷ് പൂക്കോട്ടുംപാടത്തെ ജ്വല്ലറിയിൽ സ്വർണമിടപാട് നടത്തുകയായിരുന്നു. വീണ്ടും ഫർസാൻ ഫോണിൽ വിളിച്ച് പൂക്കോട്ടും പാടത്തെ ടോപ്സ് ബേക്കറിയിലേക്ക് നിർബന്ധിച്ച് ജ്യൂസ് കുടിക്കാൻ ക്ഷണിക്കുകയും ഈ സമയത്ത് പുറത്ത് കാത്തുനിന്ന ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്വർണമടങ്ങിയ സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു. പുറത്തിറങ്ങിയ പ്രതീഷ് സ്‌കൂട്ടർ കാണാതെ പരിഭ്രമിച്ചപ്പോൾ ഫർസാൻ സ്റ്റേഷനിൽ പോകാതെ തന്ത്രത്തിൽ പ്രതീഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വ്യാപാരപങ്കാളിയായ ബന്ധുവിന്റെ നിർബന്ധപ്രകാരം ഫർസാനെയും കൂട്ടി പ്രതീഷ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പ്രതീഷിനെയും ഫർസാനെയും ചോദ്യം ചെയ്തതിൽ ഫർസാൻ പരസ്പരവിരുദ്ധമായി മറുപടി പറയുകയും സി സി ടി വി ദൃശ്യങ്ങൾ സഹിതം ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസ് തന്ത്രപൂർവം ഷിബിലിനെ പൂക്കോട്ടുംപാടത്ത് എത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.