പത്തനംത്തിട്ട: കിളിവയൽ സെൻറ് സിറിൾസ് കോളേജിൽ കൂടെ പഠിച്ച കൂട്ടുകാരുടെ കരുതലിൽ അടൂർ വടക്കടത്തുകാവ് ചരുവിളയിൽ അനിലിനാണ് നഷ്ടപെട്ട് പോകുമായിരുന്ന വീടിന്റെയും വസ്തുവിന്റെയും ആധാരം തിരികെ ലഭിച്ചത്.പക്ഷാഘാതം വന്ന് തളർന്ന് കിടക്കുന്ന പിതാവ് ക്യാൻസർ ചികിത്സയിൽ കഴിയുന്ന മാതാവ്, ഒരു അപകടം സംഭവിച്ച് കൈ നഷ്ടപെട്ട സഹോദരൻ ജന്മനാ കാഴ്ച ഇല്ലാത്ത പന്ത്രണ്ട് വയസ്സുള്ള മകൻ, ഇത്രയും പേരുടെ ഭാരം സ്വന്തം ചുമലിൽ വഹിക്കുമ്പോൾ മഴയും വെയിലും ഏൽക്കാതെ ഇവരെ ഒരു അടച്ചുറപ്പുള്ള കൂരയിൽ താമസിപ്പിക്കണം എന്ന സ്വപ്നമാണ് അനിലിനെ ഏറത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ വീടിന്റെ പണിയും ഇത്രയും ആളുകളുടെ ചികിത്സയും എല്ലാം ദിവസ വേദനക്കാരനായ ഈ ചെറുപ്പക്കാരന്റെ ജീവിതത്തിന് തിരിച്ചടിയായി മാറിയതോടെ ബാങ്കിലെ തിരിച്ചടവ് മുടങ്ങി. വീട്ജപ്തി ആകുന്ന അവസ്ഥയിലായി.
തനിക്ക് ഒപ്പം സെൻറ് സിറിൾസ് കോളേജിൽ 97-99 ബാച്ചിൽ പ്രീഡിഗ്രിക്ക് പഠിച്ച എല്ലാ ഗ്രൂപ്പിലെയും കൂട്ടുകാർ 23 വർഷത്തിന് ശേഷം അടുത്തകാലത്ത് കോളേജിൽ വീണ്ടും ഒത്തുകൂടിയിരുന്നു. എന്നാൽ ഈ സാഹചര്യങ്ങൾ ഒന്നും അനിൽ തന്റെ കൂട്ടുകാരെ അറിയിച്ചിരുന്നില്ല. കൂട്ടത്തിലെ ചിലർ അറിവുള്ള വിവരങ്ങൾ പരസ്പരം പറഞ്ഞ് ബാങ്ക്മായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ മനസിലാക്കിയത്. പിന്നീട് ഒട്ടും താമസിക്കാതെ കൂട്ടുകാർ എല്ലാം അവരവർക്ക് ചെയ്യാൻ പറ്റുന്ന സാമ്പത്തിക സഹായം നൽകിയാണ് രണ്ട് ലക്ഷത്തി ആറായിരം രൂപാ അടച്ച് വീടിന്റെ ആധാരം വീണ്ടെടുത്തത്.
ബാങ്ക് അധികൃതരും പരമാവധി ഇളവ് ചെയ്തുനൽകി.
കോളേജിന്റ ഇപ്പോളത്തെ പ്രിൻസിപ്പൽ പ്രൊഫ മിനി മാത്യുടീച്ചറിന്റെ സാന്നിധ്യത്തിൽ തങ്ങളുടെ അധ്യാപകനും കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ ഡി കെ ജോൺ സാറിനെ കൊണ്ടാണ് ബാങ്കിൽ നിന്ന് ലഭിച്ച ആധാരവും മറ്റ് രേഖകളും അനിലിന് കൈമാറിയത്. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ ആയ അഡ്വ ബിനു പി രാജൻ, ഡോ സിജി റെയ്ച്ചൽ ജോർജ്,കോളേജ് സുപ്രണ്ട് ജോൺ വർഗീസ്, ഏറത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിമേഷ് പീടികയിൽ, മനോജ് തോമസ്,സ്കറിയാ ജോർജ്,അനു പി,ഷിബു ചിറക്കരോട്ട് എന്നിവരും സന്നിഹിതരായിരുന്നു.





























