കാസർകോട് : വിനോദയാത്രയ്ക്കായി കാസർകോട് എത്തി കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ബേക്കൽ പള്ളിക്കര ബീച്ചിൽ കുളിക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തിരമാലയിൽപ്പെട്ടു കാണാതായത്. ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന യുവാക്കൾ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്ക് എത്തിയതാണ്.
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ യുവാക്കൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു. രക്ഷപെട്ട യുവാക്കൾ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇന്നാണ് അപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അങ്കിതിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കോസ്റ്റ് ഗാർഡിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.





























