കൊച്ചി : കാൽപന്ത് കളിയെ നെഞ്ചിലേറ്റുന്ന കേരളക്കരയ്ക്ക് ആവേശ വാർത്ത. ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള മഹാപോരാട്ടത്തിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നു. സെപ്റ്റംബർ 20-നാണ് ആരാധകർ കാത്തിരിക്കുന്ന ഈ രാജ്യാന്തര സൗഹൃദ മത്സരം നടക്കുക. മത്സരത്തിന്റെ ഔദ്യോഗിക ടിക്കറ്റ് ലോഞ്ചിങ് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു. റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചിയിൽ പന്തുതട്ടാനെത്തുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.
ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീൽ ടീം. ഐ.എം. വിജയൻ, സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങി ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്നതാണ് ഇന്ത്യൻ ഓൾ സ്റ്റാർസ്. ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് കൊച്ചിയിലെ രാജ്യാന്തര ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. ബ്രസീൽ മുൻ താരങ്ങളുടെ അന്താരാഷ്ട്ര ടൂറിൽ ഇന്ത്യയിലെ ഉൾപ്പെടെ അഞ്ച് പ്രധാന നഗരങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ചെന്നൈ, കൊച്ചി,ഹൈദരാബാദ്, മുംബൈ,ദുബായ് എന്നിവടങ്ങളിലായി നടത്തുന്ന പോരാട്ടത്തിലെ രണ്ടാം മത്സരത്തിനാണ് കൊച്ചി വേദിയാകുക. നേരത്തെ ചെന്നൈയിൽ അരങ്ങേറിയ മത്സരം വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





























