പത്തനംതിട്ട: വലിയ തിരക്കാണ് ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. പോലീസ് സംവിധാനങ്ങളടക്കം ഇതിന്റെ പേരിൽ വ്യാപക വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമായി തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുകയാണ് അധികൃതര്‍. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയോടെ അടിസ്ഥാന സജ്ജീകരണങ്ങളാണ് മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ഒരുക്കിയിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
ആറ് ക്യു കോംപ്ലക്സുകളിലായി വിശ്രമ സൗകര്യങ്ങളോടെ കുടിവെള്ളം, ഇന്റര്‍നെറ്റ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, ശൗചാലയം തുടങ്ങിയവയല്ലാം സദാ സജ്ജം. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായ നിയന്ത്രണത്തോടെയാണ് ഭക്തജനങ്ങളെ കടത്തിവിടുക. കഴിഞ്ഞ ആഴ്ച്ചയോടെയാണ് തിരുപ്പതി മോഡൽ ക്യൂ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. പുതിയ സംവിധാനത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തജനാവലിയെ സുരക്ഷയോടെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നു.
ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാലുള്ള ഭക്തരുടെ അസ്വാസ്ഥങ്ങൾക്ക് ഏറെ ആശ്വാസകരമാകും പുതിയ സംവിധാനം. കണ്‍ട്രോള്‍ റൂമിലൂടെയാണ് നിയന്ത്രണം. ഓരോ കോംപ്ലക്സിലും ദര്‍ശന സമയമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഡിസ്‌പ്ലെ ചെയ്തിട്ടുണ്ട്. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവര്‍ക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരമാകും. ഇരു വശങ്ങളിലായി ആവശ്യ സാധനകളുടെ കടകളുമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചുക്ക് വെള്ളവും ബിസ്‌ക്കറ്റും ആരോഗ്യ വകുപ്പിന്റെ അടിയന്തര സേവനങ്ങളും തിരക്ക് നിയന്ത്രണത്തിന് പോലീസും വളന്റിയര്‍മാരും പൂര്‍ണ്ണ സജീവം. ദര്‍ശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യൂ സക്വാഡും പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.





























