പത്തനംതിട്ട : കാട്ടുപന്നിയുടെ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ മുഖംമൂടിയുമായി ബിജെപി ഉപരോധസമരം സംഘടിപ്പിച്ചു. മുളക്കുഴ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി കൃഷിയിടങ്ങൾ മുഴുവൻ നശിപ്പിക്കുകയും ഒപ്പം മനുഷ്യനെയും പന്നി ആക്രമിക്കുകയാണ്. നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും എടുക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് ബിജെപി സമരം നടത്തിയത്. കാട്ടുപന്നിയുടെ മുഖംമൂടിയഞ്ഞ് ബിജെപി മുളക്കുഴ ഗ്രാമപഞ്ചായത്ത് ഓഫീസാണ് ഉപരോധിച്ചത്. ഉപരോധ സമരം മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.
നവകേരള സദസ്സിന്റെ പേരിൽ പഞ്ചായത്ത് അധികാരികൾ കൂട്ടയോട്ടത്തിന്റെയും തിരുവാതിരയുടെയും പുറകിലാണ്. പഞ്ചായത്തിലെ കർഷകർ അനുഭവിക്കുന്ന ദുരവാസ്ഥ മനസ്സിലാക്കാതെ അധികാരികൾ മൗനം പാലിക്കുകയാണ്. മൗനം വെടിഞ്ഞ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രമോദ് കാരയ്ക്കാട് ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശരത്ത് ശ്യാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അനൂപ് പെരിങ്ങാല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പകുമാരി, സ്മിത വട്ടയത്തിൽ, പി. ജി പ്രിജിലിയ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീജ പ്രദീപ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുദർശനൻ, ഉത്തമൻ, പ്രിയങ്ക സന്തോഷ്, കെ കെ മധു , രഞ്ജിത്ത് കുമാർ , സന്തോഷ് അരീക്കര, അശോകൻ, ശിവശങ്കരൻ നായർ, സുഭാഷ് എന്നിവർ പ്രസംഗിച്ചു. ഒരു വർഷകാലമായി കാരയ്ക്കാട്, മലനട, മണ്ണാറക്കോട്, എരുമാല, മുളക്കുഴ, കൊഴുവല്ലൂർ, ഗോക്കുന്ന്, പിരളശേരി എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നികൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുകയാണ്. രാത്രിയും പകലും നാട്ടുകാർ കാട്ടുപന്നിയെ ഭയന്ന് പുറത്തിറങ്ങാൻ മടിക്കുകയാണ്. അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.





























