കോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ വേർതിരിച്ചാണ് കാണുന്നതെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. വിവേചനമില്ലാതെയാണ് മോദി സർക്കാർ എല്ലാ ക്ഷേമപദ്ധതികളും സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കേരള രാഷ്ട്രീയം മാറും. പത്തു വർഷം കഴിയുമ്പോഴേക്കും എല്ലായിടത്തും മോദിയാകും. 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പലരും വിശ്വസിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അത്തരം പ്രചാരണം ജനം വിശ്വസിക്കില്ല. സി.പി.എം പുതിയ സാമ്രാജ്യത്വ പാർട്ടിയായി മാറുകയാണ്. അമ്മായി അച്ഛനും മരുമകനും എന്നതാണ് സ്ഥിതി. അവർക്ക് പുതുതായി ഒരു വികസനവും വാഗ്ദാനം ചെയ്യാനില്ല.
അതുകൊണ്ട് സി.എ.എ, യു.സി.സി വിഷയങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ച് ശ്രദ്ധ തിരിച്ചു വിടുകയാണ്. പൗരത്വഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല. മതപരമായി പീഡിപ്പിക്കപ്പെട്ടവർക്ക് പൗരത്വം നൽകുകയാണ് ചെയ്യുന്നത്. ഇടുക്കിയിലെ മുൻ സി.പി.എം നേതാവ് എസ്. രാജേന്ദ്രനെ കണ്ടത് സൗഹൃദ സന്ദർശനം മാത്രമാണ്. അഴിമതിക്കാർക്കെതിരെയാണ് കേന്ദ്ര ഏജൻസികൾ നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.






























