തിരുവല്ല : എക്സൈസ് തീരുവ കുറച്ച് ഇന്ധന വിലവർദ്ധനവ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ യഥാക്രമം 9.48, 3.56 രൂപയായിരുന്നു. ഇപ്പോൾ അതു 32.98, 31.83 രൂപയാണ്. ക്രൂഡോയിൽ വില 30 ഡോളറിലേക്ക് വരെ കൂപ്പുകുത്തിയപ്പോൾ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ 12 തവണ തീരുവ കൂട്ടിയതുകൊണ്ടാണ് ഈ വൻ വർദ്ധനവ് ഉണ്ടായത്.
ഇപ്പോൾ ക്രൂഡോയിൽ വില വർധനവിന്റെ പേരിൽ ഇന്ധന വില കൂട്ടുമ്പോൾ കുറഞ്ഞപ്പോൾ കവർന്നെടുത്ത തുകയുടെ ആനുകൂല്യം ജനങ്ങൾക്ക് നൽകാനുള്ള മിനിമം മര്യാദ എങ്കിലും പ്രകടിപ്പിക്കണം. ജനങ്ങളെ ബന്ധികളാക്കി നടത്തുന്ന പകൽക്കൊള്ളയ്ക്ക് തുല്യമാണ് ഇതെന്നും സമസ്ത മേഖലകളെയും ബാധിക്കുന്ന ഈ ഗുരുതര പ്രശ്നത്തിൽ പുനരാലോചനക്ക് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
ഭീമമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഹാബേൽ ഫൗണ്ടേഷൻ തിരുവല്ല കെ.എസ്.ആർ.ടി.സി. കോർണറിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ഡോ. സൈമൺ ജോൺ, റോയ് വർഗീസ്, മോഹനൻ ഇലവുങ്കൽ, ബാബു മോഹൻ, ദിലീപ് കുമാർ പി ജി, പ്രസാദ് വി ടി, ജോസ് പള്ളത്തിചിറ, എം.സി. ജെയിംസ്, ഷാജി പാമല, ജോസ് ചേലമൂല, എം. ടി. കുട്ടപ്പൻ, സച്ചു സാബു എന്നിവർ പ്രസംഗിച്ചു.