ഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ പത്തു ദിവസത്തിനുള്ളിൽ ആകെ അഞ്ച് രൂപയുടെ വർദ്ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായിരിക്കുന്നത്. പുതിയ വർദ്ധനവോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 110.67 രൂപയും ഡീസൽ വില 99.59 രൂപയുമായി ഉയർന്നു. തുടർച്ചയായുള്ള ഈ വിലവർദ്ധനവ് സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുകയാണ്.
ഇന്ധനവില വർദ്ധനവിന് പിന്നാലെ ഡൽഹിയിൽ സിഎൻജി വിലയും കിലോയ്ക്ക് ഒരു രൂപ വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 20 മുതൽ 90 ശതമാനം വരെ വർദ്ധിച്ചിട്ടും ഇന്ത്യയിൽ വെറും 5 ശതമാനം മാത്രമാണ് വില കൂട്ടിയതെന്നാണ് കേന്ദ്രസർക്കാരിന്റെ ന്യായീകരണം. കടുത്ത നഷ്ടം സഹിച്ച് പൊതുമേഖലാ എണ്ണ കമ്പനികൾ ഏകദേശം 76 ദിവസത്തോളം വില വർദ്ധിപ്പിക്കാതെ പിടിച്ചുനിന്നതായും കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ, ഘട്ടം ഘട്ടമായി ഇന്ധനവില എട്ടു രൂപ വരെ വർദ്ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.






























