ഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ധന കമ്പനികൾ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ധനവിലയിൽ അഞ്ച് രൂപയ്ക്ക് മുകളിൽ വർദ്ധനവുണ്ടാകുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില വീണ്ടും 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസം വരെ 97 രൂപയായിരുന്ന പെട്രോൾ വിലയാണ് 100 രൂപ കടന്നത്.
വില വർദ്ധിക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ 15 ദിവസമായി സജീവമായിരുന്നു. ഇതേത്തുടർന്ന് രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധനം വാങ്ങിക്കൂട്ടാൻ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ധനവില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് അൽഹോത്ര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോവിഡ് കാലത്തിന് സമാനമായി ജനങ്ങൾ ഇന്ധന ഉപഭോഗത്തിൽ ‘സ്വയം നിയന്ത്രണം’ ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്.






























