പത്തനംതിട്ട : ഇന്ധന വില വര്‍ധനവ് തെരുവില്‍ കാര്‍ണ്‍ വരച്ച് പ്രതിഷേധവുമായി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി. സാധാരണക്കാരനെ കാര്‍ന്ന് തിന്നുന്ന കേന്ദ്രസര്‍ക്കാരിന്റ ദിനം പ്രതിയുള്ള ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടൗണ്‍ പോസ്‌റ്റ് ഓഫീസിനു മുന്നിലാണ് ഷാജി തന്റെ ക്യാന്‍വാസ് ഒരുക്കിയത്. ടൗണ്‍ ഹാളില്‍ നിന്നു സംഘടിപ്പിച്ച പലകയില്‍ വെള്ളത്തുണി പൊതിഞ്ഞ് ചിത്രകാരന്‍ തന്റെ ക്യാന്‍വാസ് തയ്യാറാക്കി. പ്രതിഷേധ ചിത്രം വരയുടെ ഉദ്ഘാടനം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ഇളകൊല്ലൂര്‍ നിര്‍വഹിച്ചു.
ക്യാന്‍വാസില്‍ കറുത്ത ഛായം മുക്കിയ ബ്രഷ് ഷാജിയുടെ കൈകളുമായി ചലിച്ചു തുടങ്ങിയപ്പോൾ അല്‍പ്പ നേരത്തുള്ളില്‍ തെളിഞ്ഞു വന്നത് മനുഷ്യനെ വിഴുങ്ങുന്ന ഒരു കൂറ്റന്‍ മുതല. കേന്ദ്രസര്‍ക്കാരിന്റെ കുതിച്ചുയരുന്ന ഇന്ധന വില സാധാരണക്കാരനായ മനുഷ്യനെ വിഴുങ്ങുന്ന മുതലയായിട്ടാണ് ഷാജി ചിത്രീകരിച്ചത്. കൂടാതെ പൊള്ളുന്ന വിലയായി മാറിയ നിത്യോപയോഗ സാധനങ്ങളെ കുട്ടിമുതലകളുമായി ഷാജിയുടെ ക്യാന്‍വാസില്‍ തെളിഞ്ഞു.
വിലക്കയറ്റത്തിനെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ തയാറാകാത്തതാണ് പ്രശ്ന കാരണമെന്ന് ഷാജി മാത്യു പറയുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളും കാര്യമായില്ല. പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്ന വ്യക്തി വില ചോദിച്ച് കണ്ണു മുഴപ്പിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആ സ്ഥിതി വിശേഷത്തേയും ഷാജി അപലപിച്ചു.