കൊല്ലം : ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ സ്വദേശി സജീവിന്റെയും ഭാര്യയുടേയും പരാതിയില്‍ പോലീസ് കേസെടുത്തു. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസ്. ഇയാൾ ഇത്തരത്തിൽ 19,000 രൂപ കൈവശപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പരാതിക്കാരനായ സജീവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ്. സജീവ് മരണപ്പെട്ടെന്നും മരണാനന്തര ചടങ്ങുകള്‍ക്ക് പണം വേണമെന്നും നിസാം ഫോണില്‍ ശബ്ദ സന്ദേശം അയച്ചു. ചിലരോട് ഫോണ്‍ വിളിച്ചും പണം ആവശ്യപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു.
കേസില്‍ ഒന്നാം പ്രതി നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പണപ്പിരിവ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ അസുഖബാധിതനായ സജീവിന്റെ ചികിത്സയ്ക്കാണ് പണം പിരിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.





























