ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് വൻ തുക വാങ്ങി വിറ്റഴിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.അനുരാഗ് യാദവ്, അക്തർ, പ്രിയ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസിലെ മുഖ്യ ആസൂത്രക പ്രിയ പാട്ടീലാണെന്ന് ലഖ്‌നൗവിലെ മോഹൻലാൽഗഞ്ച് പോലീസ് അറിയിച്ചു.
പോലീസ് അന്വേഷണത്തിൽ, ഇരുപതോളം പെൺകുട്ടികളെ സംഘം രാജസ്ഥാനിലെ വിവിധ ആളുകൾക്ക് വിറ്റതായി കണ്ടെത്തി.
ആവശ്യക്കാരെ കണ്ടെത്തുന്നതും ഇടപാടുകൾ ഏകോപിപ്പിക്കുന്നതും പ്രിയ പാട്ടീലായിരുന്നു. പെൺകുട്ടികളെ അണിയിച്ചൊരുക്കി ചിത്രങ്ങൾ എടുത്ത് വാങ്ങാനെത്തുന്നവർക്ക് അയച്ചുകൊടുക്കുകയും തുടർന്ന് പണം വാങ്ങി കൈമാറുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.17 വയസ്സുള്ള ഒരു പെൺകുട്ടിയെ വിറ്റ സംഭവത്തിലൂടെയാണ് സംഘം ഈ പ്രവർത്തനം ആരംഭിച്ചത്. അപകടസാധ്യത കുറവാണെന്ന് മനസിലാക്കിയതോടെ ഇത് സ്ഥിരം കുറ്റകൃത്യമായി മാറിയതായി പോലീസ് പറയുന്നു. ഒരു പെൺകുട്ടിയെ വിറ്റഴിക്കാൻ ഒന്നരലക്ഷം രൂപ വരെ പ്രതികൾ ഈടാക്കിയിരുന്നു.
വിവാഹം നടത്തി സുരക്ഷിതമായ ജീവിതം നൽകുകയാണെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. ഇതുവഴി നിരവധി കുടുംബങ്ങൾ വഞ്ചിക്കപ്പെട്ടതായും പോലീസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന നാല് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ, സംഘത്തിന്റെ ഇരകളായ പെൺകുട്ടികളുടെയും സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ പെൺകുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.






























