കോഴിക്കോട് : ആന്ധ്രാ പ്രദേശില്‍ നിന്നും ട്രെയിനില്‍ പാര്‍സലായി 17 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തലശ്ശേരി സ്വദേശി പുതിയപുരയില്‍ വീട്ടില്‍ അബ്ദുള്ള (53)യെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തതത്. കഴിഞ്ഞ ജൂലൈ 28 നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് ചെന്നൈ- മംഗലാപുരം മെയില്‍ ട്രെയിനില്‍ നടത്തിയ സംയുക്ത പരിശോധനയിൽ ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ നിന്നും തലശ്ശേരിയിലേക്ക് അയച്ച മീന്‍ പാര്‍സലില്‍ നിന്നും 17 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പാര്‍സലിന്റെ ഉടമയായ തലശ്ശേരി സ്വദേശി അറിക്കിലകത്ത് വീട്ടില്‍ ഖലീല്‍ (36) എന്നയാളെ അന്നേ ദിവസം എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈംബ്രഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാക്കിനടയില്‍ താമസിച്ച് തലശ്ശേരി മാര്‍ക്കറ്റിലേക്ക് മീന്‍ കയറ്റി അയക്കുന്ന അബ്ദുള്ളയാണ് ഖലീലിന് കഞ്ചാവ് കാക്കിനടയില്‍ നിന്ന് സംഘടിപ്പിച്ചു നല്‍കിയതെന്ന് വ്യക്തമാക്കി.
കാക്കിനടയില്‍ നിന്നും നാട്ടിലെത്തിയതറിഞ്ഞ് പ്രതിയെ ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എര്‍ എന്‍ ബൈജുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ സുഗന്ധകുമാര്‍, സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിബില്‍, ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.