റാന്നി : അടുക്കള മാലിന്യവും മലിനജലവും സമീപത്തെ തോട്ടിലേക്ക് തള്ളിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുകൊണ്ട് റാന്നി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി. റാന്നി ഉതിമൂട് വലിയകലുങ്കിന് സമീപം പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിനാണ് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്. കേരള പഞ്ചായത്ത് രാജ് ആക്ട് 219 (എ), 219 (എസ്) എന്നീ വകുപ്പുകൾ ലംഘിച്ച് പ്രവർത്തിച്ചതിനാണ് ഹോട്ടലിന് എതിരെ നടപടി സ്വീകരിച്ചത്. ഹോട്ടലിലെ അടുക്കള മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ സ്ഥാപിക്കാതെ വലിയ കലുങ്കിലെ കാളപ്പാലം വലിയ തോട്ടിലേക്ക് മലിനജലം നേരിട്ട് ഒഴുക്കി വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം വലിയ തോട്ടിൽ വൻതോതിൽ ഹോട്ടൽ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ പ്രദേശത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് നിയമ ലംഘനം ബോധ്യപ്പെട്ടത്. തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. വലിയ കലുങ്ക് മുതല്‍ മന്ദിരംപടി വരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് പ്രദേശവാസികളാണ് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഈ തോടിനെ ആശ്രയിക്കുന്നത്. ഇതിനാല്‍ തന്നെ മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ തോട്ടില്‍ തള്ളിയത് പ്രദേശവാസികള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.





























