റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി മാലിന്യം തള്ളുന്നത് പതിവാകുന്നു. മന്ദമരുതി – വെച്ചൂച്ചിറ പ്രധാന പാതയില്‍ പൊടിപ്പാറയ്ക്ക് സമീപമാണ് പാതയോരത്ത് ദുർഗന്ധം വമിക്കുന്ന തരത്തിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിരിക്കുന്നത്. മത്സ്യ-മാംസ അവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ ഭക്ഷണ സാധനങ്ങളുമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി രാത്രിയുടെ മറവിൽ ഇവിടെ തള്ളുന്നത്. കടുത്ത ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് കാൽനടയാത്രക്കാരും വാഹനയാത്രക്കാരും പരാതിപ്പെടുന്നു.
പ്രധാന റോഡിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡരികിലെ മാലിന്യങ്ങൾ എത്രയും വേഗം നീക്കംചെയ്യാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






























