മല്ലപ്പള്ളി : ചുങ്കപ്പാറ ടൗണിന്റെ സമീപത്തുകൂടി ഒഴുകുന്ന ഊരുകുഴി തോട്ടിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. തോടിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യവും ചപ്പ് ചവറുകളും കെട്ടി കിടക്കുന്നതിനാൽ നിരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഒരു കാലത്ത് നൂറുകണക്കിന് ആൾക്കാർ കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും ആശ്രയിച്ചിരുന്ന ഊരുകുഴി തോട് ഇപ്പോൾ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. വേനൽക്കാലത്ത് വെള്ളം എടുക്കുന്നതിനായി തോട്ടിൽ ചെറിയ കുളങ്ങളും കുത്തിയിട്ടുണ്ട്. എന്നാൽ ജലജന്യ രോഗങ്ങൾ ഭയന്ന് തോട്ടിൽ കാലുകുത്താൻ പോലും ജനം ഭയപ്പെടുകയാണ്. അനധികൃത കൈയ്യേറ്റമാണ് തോടിന്റെ ഈ അവസ്ഥക്ക് കാരണം.
ചില സ്ഥലങ്ങളിൽ 11 മീറ്റർ വരെ വീതിയുണ്ടായിരുന്ന ഊരുകുഴി തോടിനിപ്പോൾ മൂന്നു മീറ്റർ പോലും വീതിയില്ലാത്ത സ്ഥിതിയിലെത്തി. തോട്ടിൽ മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നതിനാൽ കൊതുകും കൂത്താടിയും പെരുകി. മത്സ്യ മാംസ കടകളിലെയും ഹോട്ടലുകളിലെയും സമീപത്തെ വിടുകളിലെയും മാലിന്യങ്ങളും മലിനജലവും തോട്ടിക്കാണ് തള്ളുന്നത്. നീരൊഴുക്ക് കുറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ പ്രദേശത്ത് പകർച്ചവ്യാധികൾ രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകും.





























