കാസര്‍കോട് : റമദാൻ നോമ്പു കാലത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു. ഗൾഫ് മലയാളികൾക്കും പ്രവാസി വോട്ടവകാശം വേണമെന്നും ഗൾഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്നും മുസ്‍ലിം ലീഗ് വിമര്‍ശനമുന്നയിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു മാറ്റാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വരുന്ന വിവാദ നിയമങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും യോഗം പ്രഖ്യാപിച്ചു.
എൻ.ആർ.സി നടപടി നിർത്തിവെക്കണമെന്നും ആസാമിലെ ജനങ്ങളെ പൗരന്മാരായി പരിഗണിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നോമ്പ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരു പോലെ പ്രയാസമാകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യോഗത്തിന് ശേഷം പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തരുത്. മുന്‍നിശ്ചയ പ്രകാരമാണ് നടത്തുന്നതെങ്കില്‍ അതു ബുദ്ധിമുട്ടിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.