ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ സിരോഹിയിൽ 40 കുടുംബങ്ങളെ ഊരുവിലക്കി. മാണ്ഡ്വാരിയ ഗ്രാമത്തിലാണ് ഈ വിചിത്രമായ നടപടി അരങ്ങേറിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബമാണ് മരണാനന്തര ചടങ്ങിൽ ലളിതമായ ഭക്ഷണം വിളമ്പിയത്. എന്നാൽ, ചടങ്ങിനെത്തിയവർക്ക് മാൽപുവ ലഭിക്കാത്തത് സമുദായമൂപ്പന്മാരെ ചൊടിപ്പിച്ചു. ഇതിൽ കുപിതരായ പന്ത്രണ്ടോളം സമുദായമൂപ്പന്മാർ ജൂൺ 18-ന് ഈ കുടുംബത്തെയും, അവരെ പിന്തുണച്ച 42 കുടുംബങ്ങളെയും ഊരുവിലക്കാൻ തീരുമാനിക്കുകയായിരുന്നു. വിലക്ക് ലംഘിക്കുന്നവർ 11,000 രൂപ പിഴയൊടുക്കണമെന്നും സാമൂഹിക വിരുന്ന് നടത്തണമെന്നുമാണ് മൂപ്പന്മാരുടെ കർശന നിർദ്ദേശം.
ദുരിതത്തിലായി കുടുംബങ്ങൾ ഈ സാമൂഹിക ബഹിഷ്കരണം ഗ്രാമവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗ്രാമത്തിലെ കടകളിൽ നിന്ന് അവശ്യസാധനങ്ങൾ നൽകാൻ കടയുടമകൾ വിസമ്മതിക്കുന്നതായും റേഷൻ നിഷേധിക്കുന്നതായും കുടുംബങ്ങൾ ആരോപിക്കുന്നു. കൂടാതെ, ഗ്രാമത്തിലെ പൊതുക്കിണറ്റിൽ നിന്ന് വെള്ളമെടുക്കാനും തോട്ടമുടമകൾ ജോലി നൽകാനും വിസമ്മതിക്കുന്നതായി ഇവർ പറയുന്നു. വിലക്ക് ഭയന്ന് ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗ്രാമവാസിയായ ഗോപാൽ പറഞ്ഞു.പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല സംഭവത്തിൽ ജൂൺ 20-ന് തന്നെ ബൽറൂത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് കുടുംബങ്ങൾ പരാതിപ്പെടുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച ജില്ലാ കളക്ടറെ സമീപിച്ചതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.





























