ഡൽഹി: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ട് ഡിജിസിഎ. ഇത് സംബന്ധിച്ച നോട്ടീസ് ഡിജിസിഎ നൽകിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ ഗോ ഫസ്റ്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോ ഫസ്റ്റിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് എയർ ഓപ്പറ്റേഴ്സ് സർട്ടിഫിക്കറ്റ് തുടരുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 15 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മെയ് 3 മുതൽ 3 ദിവസത്തേക്കാണ് സർവീസുകൾ റദ്ദ് ചെയ്തിരുന്നത്. പിന്നീട് തീയതികൾ ദീർഘിപ്പിക്കുകയായിരുന്നു. എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.