തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു പുറമേ മറ്റൊരു സ്ത്രീയെക്കൂടി എന്‍.ഐ.എ. തിരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ‘മാഡം’ കേസിലെ സുപ്രധാന കണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായി. നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കു വില്‍ക്കുന്നതില്‍ ഇവര്‍ക്കു പങ്കുണ്ട്. ഭരണരംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങള്‍ക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാര്‍ലര്‍ മുഖേനയാണെന്നും സൂചനയുണ്ട്.
തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി ഇവര്‍ പുതിയ വീടിന്റെ നിര്‍മ്മാണം നടത്തുന്നു. ഒട്ടേറെയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ രംഗത്തു മുന്‍പരിചയമില്ലാത്ത യുവതി ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ സ്ഥാപനമാരംഭിച്ചതു സ്വര്‍ണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്ന് അന്വഷണ സംഘം സംശയിക്കുന്നു.
അന്വേഷണ സംഘത്തിന്റെ നിഗമനം ശരിയാണെങ്കില്‍ ഏറെ പൊട്ടിത്തെറിയിലേക്ക് അന്വേഷണം നീളും. സ്വര്‍ണ്ണകടത്തില്‍ മറ്റൊരു മാഡവും ഉണ്ടെന്ന അഭ്യൂഹം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. മലയാളികള്‍ ഐ എസ് ലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് സ്വര്‍ണ്ണക്കടത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഐ.എസില്‍ ചേര്‍ന്ന ആറ്റുകാല്‍ സ്വദേശി നിമിഷയുടെ മതം മാറ്റത്തിന് ഇടനിലയായി പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന നഗരത്തിലെ ചുരിദാര്‍ ഷോപ്പ് അന്വേഷണമാരംഭിച്ചതോടെ പൂട്ടിയിരുന്നു. ഈ കടകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത അതേ ആളുകള്‍ തന്നെയാണ് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെയും ജോലികള്‍ നിര്‍വ്വഹിച്ചതെന്ന് അന്വോഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അടുത്തിടെ ആരംഭിച്ച ആഡംബര ബ്യൂട്ടി പാര്‍ലറും ഇവരുമായി ബന്ധമുള്ളതെന്ന് കരുതപ്പെടുന്നു.































