കൊച്ചി : സ്വര്‍ണം കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ കെ.ടി.റമീസ് താന്‍സാനിയയിലേക്ക് പോയത് സ്വര്‍ണ-വജ്ര ഖനന ബിസിനസിനെന്ന് സമ്മതിച്ചെന്ന് എന്‍.ഐ.എ. ആഫ്രിക്കയിലേക്കും ടാന്‍സാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നല്‍കണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. സ്വര്‍ണ കടത്ത് കേസിലെ മുഖ്യ പ്രതി റമീസ് ആഫ്രിക്കയില്‍ നിന്ന് യു.എ.ഇയിലേക്ക് സ്വര്‍ണ്ണവും വജ്രവും കൊണ്ടുവന്നതായി സമ്മതിച്ചതായാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചത്. റമീസ് വെളിപ്പെടുത്തിയ വസ്തുതകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എന്‍.ഐ.എ വ്യക്തമാക്കി.
ചില പ്രശ്നങ്ങള്‍ കാരണം പിന്നീട് റമീസ് തടി ബിസിനസിലേക്ക് മാറി. യു.എ.ഇയിലേക്ക് തടി കയറ്റുമതി ചെയ്തതായും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നും എന്‍.ഐ.എ അറിയിച്ചു. കെ.ടി റമീസിനെ എ.എം ജലാല്‍, പി.എസ് സരിത് എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം തിരികെ കോടതിയില്‍ ഹാജരാക്കയപ്പോഴാണ് എന്‍.ഐ.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനിടെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി തല്‍ക്കാലം കസ്റ്റംസിനു നല്‍കാനാവില്ലന്ന് കോടതി അറിയിച്ചു.
മൊഴിപ്പകര്‍പ്പിനു വേണ്ടിയുള്ള കസ്റ്റംസിന്റെ അപേക്ഷ എന്‍.ഐ.എ കോടതി തള്ളി. സന്ദീപിന്റെ മൊഴിപ്പകര്‍പ്പ് നല്‍കുന്നതിനെ എന്‍.ഐ.എയും പ്രതിഭാഗവും എതിര്‍ത്തിരുന്നു. സന്ദീപിന്റെ രഹസ്യമൊഴികള്‍ ചോരാന്‍ ഇടവരുമെന്ന് എന്‍.ഐ.എ അറിയിച്ചു. മൊഴികളിലെ വിവരം പുറത്തു വരുന്നതു സന്ദീപിന്റെ ജീവനുപോലും ഭീഷണിയാവുമെന്നു പ്രതിഭാഗവും സൂചിപ്പിച്ചു. സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത എന്‍.ഐ.എ പരിശോധിക്കുന്നതിനിടയിലാണു കസ്റ്റംസ് മൊഴിപ്പകര്‍പ്പിനായി അപേക്ഷ നല്‍കിയത്. കസ്റ്റംസ് കോഫെപോസ ചുമത്തിയതിനാലാണ് അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തത്.