തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനു പൂജപ്പുര സെൻട്രൽ ജയിലിൽ സഹായം നൽകിയിരുന്നതായി ആരോപണമുയർന്ന അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ബോസിനു സസ്പെൻഷൻ. ആരോപണത്തെത്തുടർന്നു നേരത്തേ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കു സ്ഥലം മാറ്റിയിരുന്നു. തുടർന്നു ജയിൽ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.
ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി സരിത് കസ്റ്റംസ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സരിത് ഉൾപ്പെടെയുള്ളവരുമായി ബോസ് സംശയകരമായ ഇടപെടൽ നടത്തിയിരുന്നതായി കണ്ടെത്തിയത്.