തിരുവനന്തപുരം : വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണ്ണം കടത്തിയ കേസിൽ ഉന്നത ബന്ധങ്ങളുടെ ചുരുളഴിച്ച് അന്വേഷണ ഏജൻസികൾ. സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനിടെ നിര്‍ണായക വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപിനെയും സ്വപ്നയെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല . എൻഐഎ കസ്റ്റഡി തീര്‍ന്ന ശേഷം കസ്റ്റഡിയിൽ വാങ്ങി വേണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാൻ.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും അടക്കം സുപ്രധാന വിവരങ്ങളെല്ലാം സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ നൽകുന്ന വിവരം. സൗഹൃദത്തിന് അപ്പുറം കേസിൽ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയിൽ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കം ഉണ്ടെന്നാണ് വിവരം. മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്ന സാഹചര്യം ഉണ്ടായാൽ രണ്ട് ദിവസത്തിനകം ഒരുപക്ഷേ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആകമതെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നൽകുന്നുണ്ട്.
അതിനിടെ കേസിലെ പ്രതികളുമായി അനിഷേധ്യമായ സൗഹൃദം കണ്ടെത്തിയ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ഉണ്ട്. സസ്പെൻഷൻ അടക്കം നിർണായക നടപടികളിലേക്ക് സര്‍ക്കാര്‍ കടന്ന ശേഷവും സംഭവത്തെ കുറിച്ച് പ്രതികരണങ്ങൾക്കൊന്നും എം ശിവശങ്കര്‍ തയ്യാറായിട്ടില്ല.