തിരുവല്ല : കൊലവിളിയും ഗുണ്ടായിസവും നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് 3 മണിയോടെ പൊടിയാടി ജംക്‌ഷനിലാണ് സംഭവം. തിരക്കേറിയ ജംഗ്ഷനിൽ മാരകായുധങ്ങളുമായി പരസ്പരം മണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ പെരിങ്ങര സ്വദേശികളായ സുമിത് (25), ഗോകുൽ (25), അനന്ദു (22) എന്നിവരാണ് പിടിയിലായത്. ബൈക്കിൽ അസഭ്യം വിളിച്ച് രണ്ടര മണിക്കൂറോളം ഒരു സംഘം റോഡിലൂടെ പോയി. 6 മണിയോടെ പൊടിയാടി ജംക്‌ഷനിൽ റോഡിനിരുവശവും നിന്ന് മൂന്നും രണ്ടും പേർ വരുന്ന സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് കൊലവിളി നടത്തിയത്.
ഈ സമയം സ്ഥലത്തെത്തിയ പുളിക്കീഴ് എസ് ഐ പി.കെ. കവിരാജൻ, സിപിഒ അഖിലേഷ് എന്നിവർ ഒരു സംഘത്തിലെ 3 പേരെ സാഹസികമായി പിടികൂടി. മറ്റേ സംഘം വടിവാൾ തൊട്ടടുത്ത പറമ്പിലേക്ക് എറിഞ്ഞ ശേഷം കടന്നുകളഞ്ഞു. സാമ്പത്തിക ഇടപാടാണ് സംഘർഷ കാരണമെന്ന് പോലീസ് പറഞ്ഞു. മാരകായുധങ്ങൾ പ്രദർശിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്. മറ്റു രണ്ടു പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.





























