തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലം ബിജെപിയുടെ സി-ക്ലാസ് മണ്ഡലമാണെന്ന് പറഞ്ഞ് ചിരിച്ച് ചിലരുണ്ടെന്നും മെയ് നാലിന് ഗുരുവായൂർ 24 കാരറ്റ് അസ്സല്‍ എ-ക്ലാസ് മണ്ഡലമാണെന്ന് അവർക്ക് മനസിലാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ബി ഗോപാലകൃഷ്ണൻ. ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തിന്‍റെ ചില പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മണ്ഡലത്തില്‍ ജനപ്രതിനിധി ഉണ്ടാകണമെന്ന ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കറിന്‍റെ നിർദേശപ്രകാരം തൃശൂർ ജില്ലാ കളക്ടർ കേസെടുത്തിരുന്നു.
തൃശ്ശൂർ ജില്ലയിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് പ്രതീക്ഷയുള്ള മണ്ഡലമാണ് ഗുരുവായൂർ. അതേസമയം, മണ്ഡലത്തിലെ സമീപകാല ഇടത് വേരോട്ടം ലീഗിന്‍റെ തിരിച്ചുവരവിന് ബദലായി നിൽക്കുന്ന ഒന്നാണ്. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും ഗുരുവായൂരില്‍ മുസ്ലീം ലീഗ് വിജയിച്ചിട്ടുള്ള ചരിത്രം ഇക്കുറി ആവർത്തിക്കുമെന്നാണ് വലത് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം, 2006-ൽ തുടങ്ങിയ ഇടത് മുന്നണിയുടെ ആധിപത്യം ഇത്തവണ സിറ്റിംഗ് എംഎല്‍എ എൻ.കെ അക്ബറിലൂടെ നിലനിർത്താകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.





























