ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. പണം വീട്ടിൽ എവിടെ നിന്ന് എത്തി എന്നതിൽ റിപ്പോർട്ട് ഒന്നും പറയുന്നില്ല. കേസിൽ ഗൂഢാലോചന നടന്നതായി തെളിയിക്കാനായിട്ടില്ല. ആരോപണം അന്വേഷിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു. മൂന്നംഗ പാനൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് ഇത് പാർലമെന്റിന്റെ മേശപ്പുറത്തുവെക്കുന്നത്. രാജ്യസഭയിലും ലോക്സഭയിലും അതത് സെക്രട്ടറി ജനറൽമാരാണ് റിപ്പോർട്ടുകൾ വെവ്വേറെ സമർപ്പിച്ചത്. രണ്ട് വാല്യങ്ങളുള്ള അന്വേഷണ റിപ്പോർട്ടിൽ അന്വേഷണത്തിനിടയിൽ ശേഖരിച്ച തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 മാർച്ച് 14-ന് രാത്രി ന്യൂഡൽഹി ലുറ്റിയൻസ് ഡൽഹിയിലുള്ള ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായി.
തീയണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് അവിടെയുള്ള ഒരു സ്റ്റോർ റൂമിൽ കത്തിനശിച്ച നിലയിലും അല്ലാതെയും വലിയ അളവിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഈ പണം ജസ്റ്റിസ് വർമയുടെ അറിവോടെയോ നിയന്ത്രണത്തിലോ സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത പണമാണെന്നതായിരുന്നു പ്രധാന ആരോപണം. തീപിടിത്തത്തിന് ശേഷം ഇവിടെ നിന്നും അവശേഷിച്ച പണം കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായും ഇൻ-ഹൗസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആരോപണം ജസ്റ്റിസ് വർമ പൂർണമായും നിഷേധിച്ചു. പണം കണ്ടെത്തിയ സ്റ്റോർ റൂം സാധനങ്ങൾ ഇട്ടുമൂടുന്ന ഒരു സാധാരണ മുറിയാണെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തീപിടുത്ത സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.





























