കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക തസ്തിക കൂടി സൃഷ്ടിച്ചു. മൂന്ന് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, നാല് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ അഭിഭാഷകരുടെ എണ്ണത്തിലെ വര്‍ദ്ധന. ജഡ്ജിമാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കേസുകളുടെ ബാഹുല്യവും മൂലമുണ്ടായ ജോലിഭാരവും കണക്കിലെടുത്താണ് തസ്തിക കൂട്ടിയത്.
കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയോ ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.





























